Skip to main content

കുട്ടംമ്പേരൂര്‍ ആറിന്‍റെ നവീകരണത്തിന് 4 കോടി രൂപ അനുവദിച്ചു

കേരളത്തില്‍ ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടംമ്പേരൂര്‍ ആറ് ആഴവും, വീതിയും വര്‍ദ്ധിപ്പിച്ച് നവീകരിക്കുന്നതിന് നബാര്‍ഡ് പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുത്തി 4 കോടി രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി. വിശ്വംഭരപണിക്കര്‍ അറിയിച്ചു.
പമ്പയാറിനെയും അച്ചന്‍കോവിലാറിനെയും ബന്ധിപ്പിക്കുന്നതും ബുധനൂര്‍ മാന്നാര്‍ ചെന്നിത്തല പഞ്ചായത്തുകളുടെ അതിര്‍ത്തികളില്‍  കൂടി ഒഴുകുന്ന ആറ്  മൂന്ന് പഞ്ചായത്തുകളുടെയും മുഖ്യജലസ്രോതസാണ്. 
നവീകരണത്തിന് മുന്‍പ് ഹോട്ടലിലെയും മറ്റും മലിനവസ്തുക്കള്‍ നിക്ഷേപിച്ച് പായലും, ചെടികളും മറ്റും വളര്‍ന്ന് ജലമൊഴുക്ക് ഇല്ലാതെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിയായിരുന്നു. ബുധനൂര്‍ പഞ്ചായത്തിലെ ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികള്‍ 60 ദിവസത്തെ കഠിനധ്വാനത്തിലൂടെയാണ് ആറ് നവീകരിച്ച് ജലമൊഴുക്ക് പുനസ്ഥാപിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് എലിപ്പനിയും ഡെങ്കിപനിയും ബാധിച്ചു. വാര്‍ത്താമാധ്യമങ്ങളും, ദൃശ്യമാധ്യമങ്ങളും ഇതൊരു മാതൃകയായി ജനങ്ങളുടെയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പ്പെടുത്തി. മറ്റ് പല നദികളും ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കുവാന്‍ ഇതാണ് പ്രേരണയായത്. ഈ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് സംസ്ഥാന ഗവണ്‍മെന്‍റും നബാര്‍ഡും കുട്ടംമ്പേരൂര്‍ ആറ് ഏറ്റെടുത്ത് നവീകരണത്തിന് 4 കോടി രൂപ അനുവദിച്ചത്. ഇത് കൂടാതെ ബണ്ട് നിര്‍മ്മിക്കുവാനും കയര്‍ഭൂ വസ്ത്രം വിരിക്കുവാനും തണല്‍ വൃക്ഷങ്ങള്‍ വെയ്ക്കുവാനും 1 കോടി രൂപ ദേശീയ ഗ്രാമീണ പദ്ധതിയില്‍ നിന്നും ചെലവാക്കും.
 ചെന്നിത്തല പള്ളിയോടം ആറന്മുളയിലേക്ക് പോകുന്നത് ഈ ആറിലൂടെയാണ്. ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് ഇറിഗേഷന്‍ വകുപ്പ് ഇതിനായി ചെലവഴിക്കുന്നത്.
ആറിന്‍റെ റവന്യു രേഖകളുടെ അടിസ്ഥാനത്തില്‍ അളന്ന് തിരിച്ച് ബണ്ടുകള്‍ നിര്‍മ്മിച്ച് കയര്‍ഭൂ വസ്ത്രം വിരിച്ച് തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് ടൂറിസം വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
ആറിന്‍റെ നവീകരണ പ്രക്രീയ പൂര്‍ത്തിയാകുന്നതോടുകൂടി ബുധനൂര്‍ മാന്നാര്‍ ചെന്നിത്തല പഞ്ചായത്തുകളിലെ കുടിവെള്ളത്തിന്‍റെയും കാര്‍ഷിക മേഖലയിലെയും ജലലഭ്യത ഉറപ്പാക്കാനും ചെന്നിത്തല പള്ളിയോടത്തിന്‍റെ യാത്ര സുഖമമാക്കുവാനും കഴിയും.

09/12/2017
എണ്ണയ്ക്കാട്

Comments